അങ്കോളയിലെ മണ്ണിടിച്ചിൽ ലോറിയുടെ സിഗ്നൽ ലഭിച്ചയിടത്ത് ലോറിയില്ലെന്ന് കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബെര ഗൗഡ. പ്രദേശത്ത് 98 ശതമാനം മണ്ണും നീക്കം ചെയ്തു. മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ കൂടുതൽ മണ്ണെടുക്കൽ നടക്കില്ല. തിരച്ചിൽ തുടരണോയെന്ന് സൈന്യം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തിരച്ചിൽ പുഴയിലേക്ക് മാറ്റാനും തീരുമാനമുണ്ട്.
ഗംഗാവലി പുഴയിൽ തിരച്ചിൽ നടത്തുന്നതിന് നാവികസേനയുടെ തീരുമാനത്തിന് കാക്കുകയാണ്. പുഴയിലെ പരിശോധന അതിസങ്കീർണ്ണമെന്നും മന്ത്രി പറഞ്ഞു. മണ്ണിടിഞ്ഞ് റോഡിലൂടെ സമീപത്തെ പുഴയിലേക്കാണ് വീണത്. പുഴയ്ക്ക് അടിയിൽ വലിയ തോതിൽ മണ്ണ് വീണുകിടക്കുന്നുണ്ട്. നേരത്തെ നേവി സംഘം പുഴയിൽ തിരച്ചിൽ നടത്തിയിരുന്നു. അന്ന് കണ്ടെത്താനായില്ല. റോഡിലെ മണ്ണിനടിയിലുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ റോഡിൽ ലോറിയില്ലെന്ന വ്യക്തമാകുന്ന സാഹചര്യത്തിൽ ഇനി തെരച്ചിൽ പുഴയിലേക്ക് മാറ്റി.