ഗുരുവായൂർ: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്താറുള്ള ഗണേശോത്സവത്തിന് ഗണേശ വിഗ്രഹങ്ങള്‍ വിനായക തീരത്തില്‍ ഭക്തിപൂര്‍വ്വം നിമഞ്ജനം ചെയ്യും.
വിവിധ സ്ഥലങ്ങളിലേയ്ക്ക് ബുക്ക് ചെയ്തിട്ടുള്ള ഗണേശ വിഗ്രഹങ്ങള്‍ മമ്മിയൂര്‍ ഷിര്‍ദ്ദിസായി മന്ദിരം ഹാളില്‍ എത്തിക്കഴിഞ്ഞു. 30 വര്‍ഷമായി നടത്തിവരാറുള്ള ഗണേശോത്സവം ഇന്ന് സെപ്തംബര്‍ ഏഴിന് ഉച്ചയ്ക്ക് ഒന്നര മണിയോടെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള വിഗ്രഹങ്ങള്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ എത്തും. തുടര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ചാവക്കാട് ദ്വാരകാ ബീച്ചിൽ എത്തും. തുടര്‍ന്നുള്ള പൊതു സമ്മേളനം സ്വാഗത സംഘം ചെയര്മാന് ഗോകുലം ഗോപാലന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ധര്‍മ്മ ജാഗരണ പ്രമുഖ് വി കെ വിശ്വനാഥന് അനുഗ്രഹപ്രഭാഷണം നടത്തും. സമ്മേളനത്തിനുശേഷം ഗണേശ വിഗ്രഹങ്ങള്‍ സമുദ്രത്തില്‍ ഭക്തിപൂര്‍വ്വം നിമഞ്ജനം ചെയ്യും.
പ്രധാന ഗണേശവിഗ്രഹം സെപ്തംബര്‍ നാലിന് വൈകുന്നേരം 4 മണിക്ക് ഗുരുവായൂര്‍ മഞ്ജുളാല്‍ പരിസരത്തെത്തിയപ്പോൾ താലപ്പൊലി, വാദ്യമേളങ്ങള്‍ എന്നിവയോടെ സ്വീകരിച്ചു ഹാരാര്പ്പണങ്ങള്ക്കും പ്രഭാഷണത്തിനും ശേഷം ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ കഴിഞ്ഞ മൂന്നു ദിവസം ഗണപതിഹോമം, ഭജന, ദീപാരാധാന എന്നിവ നടത്തി വിഗ്രഹത്തെ ചൈതന്യവത്താക്കി.
സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ അഡ്വ കെ എസ് പവിത്രന്, ടി പി മുരളി, മുഖ്യ സംയോജകന്‍ പി വത്സലന്‍, രവീന്ദ്രനാഥ്, രഘു ഇരിങ്ങപ്പുറം, സൂര്യന്, ദീപക് ഗുരുവായൂര്‍, ലോഹിതാക്ഷന്, ടി എ കുമാരന് എന്നിവര്‍ നേതൃത്വം നൽകും.