BEYOND THE GATEWAY

ഗുരുവായൂർ ദേവസ്വം ഭരണ സമിതി പിരിച്ചു വിടണം; ഹിന്ദു സംഘടനകൾ

ഗുരുവായൂർ : നൂറ്റാണ്ടുകളായി നടന്നു വരുന്ന ഗുരുവായൂർ ഏകാദശി ദിവസത്തെ ഉദയാസ്തമന പൂജ വേണ്ടന്ന് വെച്ച് ക്ഷേത്ര ചൈതന്യത്തിന് ലോപം വരുത്താൻ നേതൃത്വം കൊടുക്കുന്ന ഗുരുവായൂർ ദേവസ്വം ഭരണസമിതി പിരിച്ചു വിടണമെന്ന് ഹിന്ദു സംഘടനകൾ ആവശ്യപ്പെട്ടു. 

ഭൂലോക വൈകുണ്ഡമായ ഗുരുവായൂർ ക്ഷേത്രത്തിലെ അതിവിശിഷ്ടമായ ഈശ്വര ശക്തി ചൈതന്യത്തിന് നിദാനം ക്ഷേത്രത്തിലെ ചിട്ടയായ പൂജാവിധികളും ആചാരാനുഷ്‌ഠാനങ്ങളും ആണ്. ശ്രീ ശങ്കരാചാര്യ ഭഗവത്പാദർ 41 ദിവസം ക്ഷേത്ര സങ്കേതത്തിൽ താമസിച്ചാണ് ഗുരുവായൂർ ക്ഷേത്രത്തിലെ പൂജാവിധികൾ ചിട്ടപ്പെടുത്തിയത് എന്ന് ചരിത്രരേഖകൾ വ്യക്തമാക്കുന്നു.

ഗുരുവായൂർ ക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിനവും ഭഗവദ്ഗീത ദിനവും കൂടിയായ ഗുരുവായൂർ ഏകാദശി ദിവസം വിശേഷാൽ പൂജയായി ഉദയാസ്തമന പൂജ വിധിപ്രകാരം ചിട്ടപ്പെടുത്തിയതും ശ്രീശങ്കരാചാര്യരാണ്. അതത് കാലത്ത് ക്ഷേത്ര ഭരണം നടത്തുന്നവരാണ് ഏകാദശി ദിവസത്തെ പൂജകൾക്ക് നേതൃത്വം കൊടുത്തിരുന്നത്.

ചിറളയം കോവിലകത്തിന്റെ വഴിപാടായല്ല ഉദയാസ്ത‌മന പൂജ ആരംഭിച്ചത്. ഏകാദശി ദിവസത്തെ ഉദയാസ്‌തമന പൂജ നടത്തുന്നതിന് ചിറളയം കോവിലകത്തെ ചുമതലപ്പെടുത്തുകയായിരുന്നു. ചിറളയം കോവിലകത്തിന് നടത്താൻ സാധിക്കാതെ വന്നപ്പോൾ 50 വർഷം മുൻപ് അത് ദേവസ്വത്തെ ഏൽപ്പിച്ചു. അത് കൊണ്ട് ഏകാദശി ദിവസത്തെ ഉദയാസ്‌തമന പൂജ വഴിപാടല്ല; ക്ഷേത്രത്തിൽ നിശ്ചയിക്കപ്പെട്ട വാർഷിക പൂജാവിധികളിൽ ഒന്നാണ്. പിന്നീട് മറ്റു ദിവസങ്ങളിൽ ഭക്തർ വഴിപാടായി ഉദയാസ്‌തമന പൂജ നടത്താൻ തുടങ്ങി എന്നതാണ് വസ്തുത.

ഗുരുവായൂർ ക്ഷേത്രത്തിലെ ദൈവീക ചൈതന്യത്തിന് ലോപം സംഭവിക്കേണ്ടത് ക്ഷേത്രധ്വംസകരുടെ ലക്ഷ്യമാണ്. അത് കൊണ്ട് പൂജാവിധികളെ തകിടം മറിക്കുന്നതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്. ക്ഷേത്രം തന്ത്രി അത് തിരിച്ചറിയണം എന്ന് അപേക്ഷിക്കുകയാണ്. ഗുരുവായൂർ ക്ഷേത്രത്തിന്റെ തന്ത്രം യഥാർത്ഥത്തിൽ പുലിയന്നൂർ കുടുംബത്തിനായിരുന്നു എന്നും നിശ്ചയിക്കപ്പെട്ട പൂജക്ക് ചില കാരണങ്ങളാൽ അന്നത്തെ തന്ത്രിക്ക് ക്ഷേത്രത്തിൽ എത്താൻ കഴിയാതെ വന്നപ്പോൾ ക്ഷേത്രപാലകനായിരുന്ന സാമൂതിരി ക്ഷേത്രത്തിന്റെ തന്ത്രം ചേന്നാസ് കുടുംബത്തെ ഏൽപ്പിക്കുകയായിരുന്നു എന്നും പറയുന്നു.

ഭഗവാന് നിശ്ചയിക്കപ്പെട്ട പൂജ നടത്തുന്നതിൽ ക്ഷേത്രപാലകൻ എത്രമാത്രം ജാഗ്രത കാണിക്കണം എന്ന് ദേവസ്വം ഭരണസമിതി ഇതിൽ നിന്നും മനസ്സിലാക്കേണ്ടതുണ്ട്. ഏകാദശി ദിവസത്തെ ഉദയാസ്‌തമന പൂജ നടത്തുന്നതിന് വേണ്ടി തന്ത്രി കുടുംബം തന്നെ കോടതിയെ സമീപിക്കേണ്ടി വന്ന സാഹചര്യം ഖേദകരമാണ്. തന്ത്രിയെ സമ്മർദ്ദത്തിലാക്കി പാർട്ടി തീരുമാനങ്ങൾ നടപ്പിലാക്കുന്ന ദേവസ്വം ഭരണസമിതിയുടെ ദുഷ്ടലാക്ക് അവസാനിപ്പിക്കണം. തന്ത്രി കുടുംബം, ഊരാൺമ കുടുംബം, പാരമ്പര്യക്കാർ, ഓതിക്കന്മാർ, മേൽശാന്തി, കീഴ്ശാന്തിമാർ, ക്ഷേത്രം ജീവനക്കാർ, സർവ്വോപരി ഭക്തജനങ്ങൾ എന്നിവരെ ഒന്നും അറിയിക്കാതെ രഹസ്യമായി ദേവഹിതം നോക്കിയതിൽ തന്നെ ദേവസ്വം ഭരണസമിതിയുടെ ഗൂഢലക്ഷ്യങ്ങൾ വ്യക്തമാണ്.

ഭക്തജനങ്ങളുടെ ക്ഷേമവും സുഖ ദർശനവും ആണ് ദേവസ്വത്തിന്റെ ലക്ഷ്യമെങ്കിൽ ദർശനത്തിന് ആയിരങ്ങൾ വാങ്ങി ഭക്തരെ ചൂഷണം ചെയ്യുന്നത് നിർത്തലാക്കി

സൗജന്യ വെർച്ച്വൽ ബുക്കിങ്ങ് നടപ്പിലാക്കണം. നിത്യേന മണിക്കൂറുകൾ വരിയിൽ നിന്ന് വലയുന്ന ഭക്തർക്ക് ഇരിപ്പിട സൗകര്യവും. ദാഹജലവും കൊടുക്കണം. ആവശ്യത്തിന് ശൗചാലയങ്ങളും ചെരുപ്പ്, ഇലക്ട്രോണിക് വസ്‌തുക്കൾ എന്നിവ സൂക്ഷിക്കുന്നതിനുള്ള സൗജന്യ സേവനവും നൽകണം. അമിതമായി വഴിപാട് തുക വർദ്ധിപ്പിക്കുന്നത് നിർത്തലാക്കണം എന്നും ഹിന്ദു സംഘടനകൾ ആവശ്യപ്പെടുന്നു.

ഏകാദശി ദിവസത്തെ ഉദയാസ്‌തമന പൂജ നടത്തില്ല എന്ന് പ്രഖ്യാപിച്ച ദേവസ്വം ഭരണസമിതിയുടെ ക്ഷേത്ര വിധ്വംസക പ്രവർത്തനങ്ങളെ തുറന്നു കാണിക്കുന്നതിന് 2024 നവംബർ ശനിയാഴ്‌ച വൈകീട്ട് പടിഞ്ഞാറെ നടയിൽ ഭക്തജന കൂട്ടായ്മ സംഘടിപ്പിക്കും.

ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് ആർ വി ബാബു, സന്യാസി ശ്രേഷ്ഠർ, വിവിധ ഹിന്ദു സംഘടനാ നേതാക്കൾ എന്നിവർ ഭക്തജന കൂട്ടായ്‌മയെ അഭിസംബോധന ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധാകരൻ, ജില്ല ജോ സെക്രട്ടറി പി വത്സലൻ, ഹിന്ദു ഐക്യവേദി ജില്ല ജനറൽ സെക്രട്ടറി പ്രസാദ് കാക്കശേരി, അനൂപ് ശാന്തി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

➤ ALSO READ

ഗുരുവായൂർ നെന്മിനി ബലരാമ ക്ഷേത്രത്തില്‍ മെഗാ തിരുവാതിര വർണ്ണാഭമായി

ഗുരുവായൂർ : ദേവസ്വം നെന്മിനി ബലരാമ ക്ഷേത്രത്തില്‍ ബലരാമ ജയന്തി അക്ഷയതൃതീയ മഹോത്സവത്തിന്റെ ഭാഗമായി നടന്ന മെഗാ തിരുവാതിര വർണ്ണാഭമായി. മെഗാ തിരുവാതിര നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ്, ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ....