തിരൂര്‍: മലപ്പുറം തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചക്കിടെ ആനയിടഞ്ഞു. പാക്കത്ത് ശ്രീക്കുട്ടന് എന്ന ആനയാണ് ഇടഞ്ഞത്. മദമിളകിയ ആന ഒരാളെ തൂക്കി എറിഞ്ഞു. ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചതായാണ് വിവരം.ഇന്ന് പുലർച്ചെ 12.30 ഓടെയാണ് സംഭവം നടന്നത്.
അതേസമയം, ആന മദമിളകിയതോടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിഭ്രാന്തി പരത്തിയ ആനയെ പാപ്പാന്മാർ അനുനയിപ്പിച്ച് തളച്ചു. ഭയന്ന് ഓടിയ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ വീണ് നിരവധി ആളുകൾക്ക് പരിക്ക്. പാപ്പാൻ ഇടപെട്ട് ആനയെ തളച്ചത് കൂടുൽ അപകടം ഒഴിവാക്കി.
പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് അർധരാത്രി ഇടഞ്ഞത്. ആന തുമ്പിക്കൈയിൽ തൂക്കി എറിഞ്ഞയാൾക്ക് ഗുരുതരമായി പരിക്കേറ്റു. ആന ഇടഞ്ഞതോടെ പാപ്പാൻമാർ മറ്റ് ആനകളെ പ്രദേശത്ത് നിന്ന് മാറ്റിയതോടെ വലിയ അപകടം ഒഴിവായി. എട്ടു ദിവസമായി തുടരുന്ന നേർച്ചയുടെ സമാപനത്തിലാണ് ആന ഇടഞ്ഞത്. പോത്തന്നൂരിൽ നിന്ന് വന്ന വരവ് യാറത്തിനു മുന്നിലാണ് ആന ഇടഞ്ഞത്.
ചട്ടങ്ങൾ പാലിച്ചാണ് ആനയെ പങ്കെടുപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു. സംഭവത്തിന് പിന്നാലെ കളക്ടർ ഇടപെട്ട് ബാക്കി ചടങ്ങുകളിൽ ആനകളെ എഴുന്നള്ളിക്കുന്നത് വിലക്കി. നേർച്ച ഇന്ന് പുലർച്ചെ സമാപിച്ചു.