പാലക്കാട്: പാലക്കാട് ഭഗവതിയുടെ അനുഷ്ഠാന മണ്ഡപത്തിൽ മാർച്ച് 30 മുതൽ മെയ് 12 വരെ നടക്കുന്ന ദേവിയുടെ മണ്ഡലഭജന – തിരുകുടിയിരുത്തി വാഴ്ചയുടേയും വിളംബര പത്രിക പ്രകാശനം ചെയ്തു. കൊടുന്തിരപ്പള്ളി കാടൂർ മുനീശ്വരൻ കാവിൽ ദീപാരാധനയോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ അനുഷ്ഠാന മണ്ഡപം മാർഗ്ഗദർശ്ശികളായ സിന്ധുകുമാർ, അജിത് എന്നിവരിൽ നിന്ന് ക്ഷേത്ര കമ്മറ്റി ഭാരവാഹികളും ദേശക്കാരും ഏറ്റുവാങ്ങി. ധരാസൗരം ഡയറക്ടറും കാവുതന്ത്രത്തിൻ്റെ ആചാര്യനുമായ ഡോ. ശ്രീധരൻ അഞ്ചുമൂർത്തി അനുഗ്രഹ പ്രഭാഷണം നടത്തി. ഉഷ ശശികുമാർ, കൃഷ്ണകുമാർ, ശങ്കരനാരായണൻ, സുധ, അംബുജം, ബാലകൃഷ്ണൻ, വിജയം, ഉഷ, രശ്മി, നിഷാ ഗൗരി, സുദർശൻ തുടങ്ങിയവർ ചടങ്ങിൻ പങ്കെടുത്തു.
കേരളത്തിൻ്റെ ആരാധനാ ചരിത്രത്തിൽ ഒരു നാഴികക്കല്ലായിത്തീരുന്ന വേദസമ്പ്രദായവും ശാസ്ത്രവും സമന്വയിക്കുന്ന ആരാധനാ പദ്ധതിയാണ് പാലക്കാട് അനുഷ്ഠാന മണ്ഡപത്തിൽ നടക്കാൻ പോകുന്നത് എന്ന് സംഘാടകർ പറഞ്ഞു. കാവു സമ്പ്രദായത്തിന് പ്രാമുഖ്യം കൊടുക്കുന്ന ധരാ സൗരം പ്രപഞ്ച സമാരാധനാ പദ്ധതി പ്രകാരം ആയതിനാൽ അദി ദ്രാവിഡ ആരാധനാമൂർത്തിയായ മുനീശ്വരൻ കാവിൽ വെച്ച് പ്രകാശനം ചെയ്തതിലൂടെ ശിവനും ശക്തിയും ചേർന്ന പ്രപഞ്ചശക്തി സമന്വയത്തിന് ഉചിതമായ തുടക്കം കുറിക്കാൻ കഴിഞ്ഞതായി ആചാര്യൻ പറഞ്ഞു. മകര നക്ഷത്രം ഉദിച്ച് ഉത്തരായന പുണ്യകാലത്തിന് തുടക്കം കുറിച്ച, മകരജ്യോതിസ്സ് തെളിഞ്ഞ, മകരച്ചൊവ്വ ദിവസം തന്നെ തുടക്കം കുറിക്കാൻ കഴിഞ്ഞതായി സംഘാടകർ അറിയിച്ചു.
