ഗുരുവായൂർ : കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ച കേസിൽ വടക്കേകാട് പോലീസ് സ്റ്റേഷൻ പരിധിയിലെ റൗഡിയും ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കാപ്പാ നിയമപ്രകാരം തൃശൂർ ജില്ലയിൽ പ്രവേശന വിലക്കുള്ള ആളുൾപ്പെടെ 3 പേരെ ഗുരുവായൂർ പോലീസ് സ്റ്റേഷൻ എസ് എച് ഒ സി പ്രേമാനന്ദകൃഷ്ണന്റെ നിർദേശത്താൽ ഗുരുവായൂർ സബ് ഇൻസ്പെക്ടർ അനുരാജും സംഘവും അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച വൈകീട്ട് 4 മണിയോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. തമ്പുരാൻപടി ഇ എം എസ് റോഡിനു സമീപം ഡ്യൂട്ടി ചെയ്തു വരികയായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ഒരു മോട്ടോർ സൈക്കിളിൽ മൂന്നു പേർ അപകടകരമായി, അസഭ്യം പറഞ്ഞും, കൂകി വിളിച്ചും ഓടിച്ചു വരുന്നത് കണ്ടു നിർത്താൻ ആവശ്യപ്പെട്ടപ്പോൾ നിർത്താതെ പുറകിലിരുന്നയാൾ പോലീസിന് നേരെ കത്തി വീശി ഭീഷണിപ്പെടുത്തുകയും, ഡ്യൂട്ടിക്ക് തടസ്സം നിൽക്കുകയും, സമീപത്തു നിന്നിരുന്ന നാട്ടുകാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
വാഹനത്തിന്റെ നമ്പർ പ്ലേറ്റ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ അഞ്ഞൂർ നമ്പീശൻപടിയിൽ നിന്നും മൂന്ന് പ്രതികളെയും പോലീസ് സാഹസികമായി പിടികൂടി. തൃശൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറലിന്റെ ഉത്തരവ് പ്രകാരം തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശന വിലക്കുള്ള കാപ്പാ പ്രതിയായ വടക്കേകാട്, കല്ലുർ കണ്ടമ്പുള്ളി വീട്ടിൽ കുമാരൻ മകൻ അക്ഷയ് (24), ചാവക്കാട് പോലീസ് സ്റ്റേഷനിലെ റൗഡിയും നിരവധി കേസുകളിലെ പ്രതിയുമായ ഒരുമനയൂർ ,ഒറ്റത്തെങ്ങ് കോറോട്ടു വീട്ടിൽ പുഷ്പാകരൻ മകൻ നിതുൽ (25), വടക്കേകാട് കല്ലൂർ വീട്ടിൽ സത്യൻ മകൻ പ്രദീപ് (20) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്യാൻ ശ്രമിച്ച സമയം പോലീസിന് നേരെ കത്തി വീശിയ പ്രതിയെ അതിസാഹസികമായാണ് കീഴടക്കിയത്. പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിൽ സബ് ഇൻസ്‌പെക്ടർ നന്ദൻ കെ എം, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സുധീർ, സീനിയർ സിവിൽ പോലീസ് ഓഫീസർ കൃഷ്ണപ്രസാദ് കെ, സിവിൽ പോലീസ് ഓഫീസർമാരായ അനസ്, സന്തീഷ്കുമാർ, ജോസ് പോൾ, ജിഫിൻ എന്നിവരാണ് മറ്റ് അംഗങ്ങൾ. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.