ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം വെങ്ങാട് ഗോശാലയുടെ സമ്പൂർണ്ണ നവീകരണത്തിനായുള്ള മാസ്റ്റർ പ്ലാനിൽ ഉൾപ്പെട്ട ആദ്യഘട്ട പദ്ധതിയുടെ വിശദ പദ്ധതി രേഖ (DPR) ദേവസ്വം മന്ത്രി വി.എൻ.വാസവൻ ഏറ്റുവാങ്ങി. ചൊവ്വാഴ്ച ഉച്ചക്ക് ദേവസ്വം കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിന് ശേഷം നടന്ന ചടങ്ങിലാണ് ഡി പി ആർ ഏറ്റുവാങ്ങിയത്.
മാസ്റ്റർ പ്ലാൻ തയ്യാറാക്കിയ ഏജൻസി
സെൻ്റർ ഫോർ ഫാമിങ്ങ് ആൻ്റ് ഫുഡ് പ്രോസസിങ്ങ് എം ഡി മോഹനനാണ് പദ്ധതി രേഖ മന്ത്രിക്ക് സമർപ്പിച്ചത്. ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ, റവന്യൂ ദേവസ്വം സെക്രട്ടറി എം ജി രാജമാണിക്യം IAS, ദേവസ്വം കമ്മീഷണർ ബിജു പ്രഭാകർ IAS ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, കെ.പി.വിശ്വനാഥൻ, വി ജി രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, ദേവസ്വം ജീവനക്കാർ എന്നിവർ സന്നിഹിതരായി.
ഗോശാലയിലെ മാലിന്യ സംസ്കരണമാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. വൈദ്യുതി ഉൽപാദനത്തോടു കൂടിയ ബയോഗ്യാസ് പ്ലാൻ്റ്, ഡെങ്ക് പെല്ലറ്റിംഗ് റൂണിറ്റ്, ഇ ടി പി ഓർഡർ കൺട്രോൾ യൂണിറ്റ് എന്നിവയുണ്ടാകും. പ്രതിദിനം 30 ടൺ ചാണകം സംസ്കരിക്കാൻ കഴിയും. കന്നുകാലികളെ സംസ്കരിക്കുന്നതിനായി ആധുനിക ഗ്യാസ് ക്രിമറ്റോറിയം കൂടി ആദ്യഘട്ടത്തിലെ പദ്ധതി രേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.