BEYOND THE GATEWAY

ഈ വർഷത്തെ ഗുരുവായൂർ ചിങ്ങ മഹോത്സവം ആഗസ്റ്റ് 17ന് ; കൊടിയേറ്റം 13ന് വൈകീട്ട് 5ന്

ഗുരുവായൂർ:ഗുരുവായൂർ ക്ഷേത്രപാരമ്പര്യ പുരാതന നായർ തറവാട്ട് കൂട്ടായ്മയുടെ നേതൃത്യത്തിൽ ഗുരുപവനപുരി ഒന്നായി ഒത്ത് ചേർന്ന് ഒരുക്കപ്പെടുന്ന ചിങ്ങമഹോത്സവ സ്വാഗത സംഘത്തിൻ്റെ നേതൃത്വത്തിൽ മലയാള വർഷമാസാരംഭ ദിനമായ ചിങ്ങം ഒന്ന് ആഗസ്റ്റ് 17 ന് ശനിയാഴ്‌ച വിപുലമായി ആദ്ധ്യാത്മിക നിറവിൽ താളവാദ്യഭക്തജന ഘോഷയാത്ര, ഐശ്വര്യവിളക്ക് സമർപ്പണം, 200 വാദ്യകലാകാരന്മാരുടെ കൂട്ടായ്മ‌യിൽ മഞ്ജുളാൽത്തറ മേളം, ശ്രീ ഗുരുവായൂരപ്പൻ മേളപുരസ്‌കാരം എന്നിവയോടെ സമുചിതമായി  നടത്തപ്പെടുന്നതിന് ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികളായ ജി.കെ. പ്രകാശൻ, കെ.ടി. ശിവരാമൻ നായർ ,അനിൽ കല്ലാറ്റ് ബാലൻ വാറണാട്ട് ,ശശികേനാടത്ത് , ശ്രീധരൻ മാമ്പുഴ, രവി വട്ട രങ്ങത്ത്. എന്നിവർ പത്ര സമ്മേ ളനത്തിൽ അറിയിച്ചു. 

മഹോത്സവ ദിനത്തിൽ ഉച്ചയ്ക്ക് 3 മണിക്ക് കിഴക്കെനട മഞ്ജുളാൽ പരിസരത്ത് അതിർവരമ്പുകളും, വേർതിരിവുകളുമില്ലാതെ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിചേരുന്ന ഇരുത്തം വന്നവർ, നീണ്ടപ്രതിഭകൾ, തുടക്കക്കാർ എന്നിവരുൾപ്പടെ ഇരുനൂറോളം വാദ്യകലാകാരന്മാർ വാദ്യപ്രവീൺ ഗുരുവായൂർ ജയപ്രകാശിൻ്റെ പ്രമാണത്തിൽ രണ്ട് മണിക്കുറിലേറെ താളപെരുമ വിളിച്ചോതി ‘മഞ്ജുളാൽത്തറമേളം’ നടത്തുന്നു. 

മേളത്തിന് ശേഷം  മഞ്ജുളാൽത്തറ പരിസരത്ത്, കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളമായി വാദ്യ കലയുമായി പ്രതിഭ തെളിയിച്ചിട്ടുള്ള എണ്ണം തികഞ്ഞ പ്രതിഭാ ധനന്മാർക്ക് നൽകി പോരുന്ന ചിങ്ങ മഹോത്സവ കമ്മിറ്റി ഏർപ്പെടുത്തിയിട്ടുള്ള 10,001 രൂപയും പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്ന ‘ശ്രീ ഗുരുവായൂരപ്പൻ മേളപുരസ്‌കാരം’ വാദ്യകുലപതി ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാർക്ക് സമ്മാനിയ്ക്കും.

ഗുരുവായൂർ ക്ഷേത്ര ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ തുടങ്ങി മഹത് വ്യക്തിത്വങ്ങൾ പുരസ്‌കാര വിതരണ അനുബന്ധ വേളകളിൽ മുഖ്യ സാന്നിദ്ധ്യമാകും. തുടർന്ന് ഇസ്കോൺ നേതൃത്വം നൽകുന്ന ഭക്ത ഗീതങ്ങളും, ദേവസ്വരൂപ വേഷങ്ങളാലും, താലിപ്പൊലിയുടെയും, പ്രതിഭ പ്രമോദ് കൃഷ്ണ നയിക്കുന്ന പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ ഭക്തജന ഘോഷയാത്ര അവിടെ നിന്ന് ആരംഭം കുറിച്ച് ഗുരുവായൂരപ്പ തിരുസന്നിധിയിൽ എത്തിച്ചേരുന്നു. 

കിഴക്കെനട ദീപസ്തംഭത്തിന് മുന്നിലുള്ള മണ്ഡപത്തിൽ ഭഗവാൻ്റെ ദർശന മുഖശ്രീയായി നറും നെയ്യിൽ കമനീയമായി നിരനിരയായി കമനീയമായ പൂക്കളാൽ സമൃദ്ധിയോടെ നിറച്ചു വെച്ച അഞ്ഞൂറോളം ഐശ്വര്യ വിളക്കുകൾ പ്രാർത്ഥനാനിർഭരമായി ദീപാരാധനയ്ക്ക് ശേഷം ഭക്തർ തെളിയിച്ച് ഗുരുവായൂരപ്പന് സമർപ്പിയ്ക്കുന്നതോടെ ചിങ്ങമഹോത്സവത്തിന് പരിസമാപ്തി കുറിക്കുന്നതുമാണ്. 

ഭഗവത് ചിത്രവും, പ്രസാദവും വിളക്ക് സമർപ്പിച്ചവർക്ക് സമ്മാനിയ്ക്കുന്നതുമാണ്. ചിങ്ങമഹോത്സവത്തിൻ്റെ നാന്ദി കുറിച്ച് ആഗസ്റ്റ് 13 ന് ചൊവ്വാഴ്ച്ച വൈകീട്ട് 5 ന് ശേഷം മഞ്ജുളാൽ പരിസരത്ത് കേളിയുടെയും, താള വാദ്യങ്ങളുടെയും, നിറദീപങ്ങളുടെയും നിറവിൽ കൊടിയേറ്റ കർമ്മം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് നിർവഹിയ്ക്കുന്നതാണ്. സമുദായ സാരഥികൾ ചേർന്ന് ജ്യോതി തെളിയിക്കുന്നതാണ്. ഗുരുപവനപുരി അപ്പാടെ തദവസരത്തിൽ കൊടിക്കൂറകൾ ഉയർത്തി മഹോത്സവ വരവ് അറിയിയ്ക്കുന്നതുമാണ്.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...