ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് വൻ ഭക്തജനത്തിരക്ക്. ഓണം അവധിയോടനുബന്ധിച്ച് കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി 30646431 രൂപയുടെ വരുമാനമാണ് ഭക്തർ വഴിപാട് നടത്തിയതിലൂടെ ലഭിച്ചത്. അഞ്ച് ദിവസങ്ങളിലായി നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയതിലൂടെ 1.09കോടിയും തൂലാഭാരം വഴിപാടിലൂടെ 87.7 ലക്ഷവും ലഭിച്ചു.
ഓണാവധി തുടങ്ങിയത് മുതൽ തുടങ്ങിയ ഭക്തജന തിരക്ക് ഇപ്പോഴും തുടരുകയാണ്. പുലർച്ചെ ക്ഷേത്ര നട തുറക്കുന്നതു മുതൽ ആരംഭിക്കുന്ന തിരക്ക് രാത്രി ക്ഷേത്ര നട അടക്കുന്നതുവരെയുണ്ട്. പലപ്പോഴും ഭക്തരെ കൊടിമരം വഴി നേരിട്ടാണ് നാലമ്പലത്തിനകത്തേക്ക് പ്രവേശിപ്പിച്ചിരുന്നത്.
ഈ ദിവസങ്ങളിൽ ഉച്ചക്ക് 2.30നും 3നുമാണ് ക്ഷേത്ര നട അടച്ചത്. പിന്നീട് 3.30 ന് വീണ്ടും തുറക്കും. മണിക്കുറുകൾ വരി നിന്നാണ് ഭക്തർക്ക് ദർശനം ലഭിച്ചത്. തിരക്കുള്ള ദിവസങ്ങളിൽ വിഐപി ദർശനത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.