ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൻ്റെ മുഖമുദ്രയായ കിഴക്കേ നടയിൽ ഭക്തരെ സ്വാഗതം ചെയ്യുന്ന ഗരുഡശിൽപ മാതൃക തൃശൂർപൂരം പ്രദർശന നഗരിയിൽ ശ്രദ്ധാകേന്ദ്രമാകുന്നു.
നവീകരിച്ച മഞ്ചുളാൽത്തറയ്ക്ക് മുന്നിലെ പഴയ ഗരുഡ ശിൽപത്തിൻ്റെ മാതൃകയാണ് പൂരം പ്രദർശന നഗരിൽ സ്ഥാപിച്ചിരിക്കുന്നത്. പൂരം പ്രദർശന നഗരിയിലെ ഗുരുവായൂർ ദേവസ്വത്തിൻ്റെ പവലിയനിയിലേക്ക് ഭക്തരെ വരവേൽക്കുന്നത് ഈ ഗരുഡശില്പ രൂപമാണ്. പതിനഞ്ച് അടി നീളത്തിലും ഒത്ത വലുപ്പത്തിലുമാണ് ഗരുഡശില്പം. പീഠത്തിൽ പാമ്പിന് മുകളിൽ ചിറക് വിരിച്ച് അനന്തതയിലേക്ക് ദൃഷ്ടിയൂന്നി നിൽക്കുന്ന ഗരുഡരൂപം ഭക്തരുടെ മനം കവർന്നു. പൂരം പ്രദർശന നഗരിയിലെത്തുന്ന ഭക്തരുടെ സെൽഫി പോയിൻ്റായി മാറിയിരിക്കുകയാണ് ഇവിടം.
മഞ്ചുളാൽത്തറയിലുണ്ടായിരുന്ന പഴയ ഗരുഡശില്പത്തിൻ്റെ തനി മാതൃകയാണിതും. ശില്പി കോയമ്പത്തൂർ കൃഷ്ണൻ്റെ സൃഷ്ടിയാണ് മഞ്ജുളാൽത്തറയിലെ പഴയ ഗരുഡശില്പം. വൈവിധ്യമാർന്നതും വിലപ്പെട്ടതുമായ ഒട്ടേറെ വസ്തുക്കൾ ദേവസ്വം പവലിയനിലുണ്ട്.

ഗുരുവായൂർ ഷേത്രത്തിനകത്തു ഉണ്ടായിരുന്ന പുരാതന ദാരു ശില്പങ്ങൾ, പഴയ പഴുക്കാ മണ്ഡപം, ശ്രീകോവിൽ പുറംഭിത്തിയിലെ പഴയ ചുമർചിത്രങ്ങൾ, കൃഷ്ണനാട്ടം വേഷത്തിലെ ആടയാഭാരണങ്ങൾ, കൃഷ്ണനാട്ടം മാസ്കുകൾ,അപൂർവ താളിയോലകൾ, ചുമർചിത്ര ശൈലിയിൽ വരച്ച ചിത്രങ്ങൾ, ലോഹ ശില്പങ്ങൾ തുടങ്ങിയവയും പ്രദർശനത്തിൽ ഉണ്ട്. ദേവസ്വം പ്രസിദ്ധീകരണങ്ങളും പവലിയനിൽ നിന്ന് ലഭ്യമാണ്.